ലക്‌നൗ: കർഷകരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന കേന്ദ്ര സർക്കാരാണ് യഥാർഥ രാജ്യദ്രോഹികളെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹരൺപുരിൽ കർഷകർ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കോൺഗ്രസിന്റെ ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന 10 ദിവസ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക മഹാപഞ്ചായത്തിൽ പങ്കെടുത്തത്.
പാകിസ്‌ഥാനിലും ചൈനയിലും പോകാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി മോദിക്ക് പ്രക്ഷോഭം നടത്തുന്ന കർഷകരെ സന്ദർശിക്കാൻ സമയമില്ലെന്നും പ്രിയങ്ക പറഞ്ഞു. സമരം ചെയ്യുന്ന കർഷകരെ അവർ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കുന്നു. കർഷകരെ അവർ സംശയിക്കുന്നു. എന്നാൽ കർഷകർക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കാനാവില്ല, പ്രിയങ്ക ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് കർഷകരുടെ മനസറിയാൻ കഴിയുന്നില്ലെന്നും അവർ ആരോപിച്ചു.
ജനങ്ങൾ കൂട്ടം കൂടുന്നത് തടയാൻ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്‌ഞ നിലനിൽക്കെയാണ് സഹരൺപുരിൽ കിസാൻ മഹാപഞ്ചായത്ത് നടന്നത്. പഞ്ചാബിലെയും ഹരിയാണയിലെയും കർഷകർ തുടങ്ങിവച്ച സമരത്തിന്റെ പുതിയ കേന്ദ്രമായി സഹരൺപുർ മാറിയതോടെ ജില്ലാ ഭരണകൂടം ബുധനാഴ്‌ച രാവിലെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
Read Also: ‘ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ പ്രോൽസാഹിപ്പിക്കുന്നു എന്നർഥം’; മമത