തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചക്കെടുക്കുന്നത്. മുസ്‍ലിം ലീഗിലെ എം ഉമ്മറാണ് സ്വർണക്കടത്തു കേസിലടക്കം ആരോപണ വിധേയനായ സ്‌പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം അവതരിപ്പിക്കുക.
പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചക്കാണ് തീരുമാനം. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും. പ്രമേയത്തിൽ ചർച്ചയാകാമെന്ന് സ്‌പീക്കർ അറിയിക്കും. പ്രമേയം പരിഗണനക്ക് എടുക്കുമ്പോൾ സ്‌പീക്കർ ഡെപ്യൂട്ടി സ്‌പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. പിന്നീട് ഡെപ്യൂട്ടി സ്‌പീക്കറാണ് സഭ നിയന്ത്രിക്കുക.
ചർച്ചക്ക് ശേഷം വോട്ടെടുപ്പ് നടക്കും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്‌ണന് സ്‌പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം. സ്‌പീക്കർക്കും തന്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. അതേസമയം സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഉള്ളതിനാൽ പ്രമേയം പരാജയപ്പെടും.
സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്‌പീക്കർക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.
നേരത്തെ സ്‌പീക്കർമാരായിരുന്ന എസി ജോസ്, വക്കം പുരുഷോത്തമൻ എന്നിവർക്കാണ് സമാന പ്രമേയം നേരിടേണ്ടി വന്നത്. എസി ജോസ് 1982ലും വക്കം പുരുഷോത്തമൻ 2004ലുമാണ് ഇത്തരത്തിൽ പ്രമേയം നേരിട്ടത്.
തുടർച്ചയായ കാസ്‌റ്റിങ് വോട്ടുകൾ എസി ജോസിനെതിരായ പ്രമേയത്തിന് കാരണമായപ്പോൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ റിബൽ സ്‌ഥാനാർഥി ആയിരുന്ന കോടോത്ത് ഗോവിന്ദൻ നായരെ പിന്തുണച്ച കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു വക്കം പുരുഷോത്തമനെതിരെ പ്രമേയത്തിന് കാരണമായത്.
Read Also: അധികാരമേറ്റ് ബൈഡനും കമലയും; ആദ്യ നടപടി ട്രംപിന്റെ ഉത്തരവുകൾ തിരുത്തൽ