കോഴിക്കോട്: ചട്ടങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്‌തതെന്നും അതുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ആശങ്ക ഇല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകൾ നാളെ തന്നെ കൈമാറും. അഞ്ചു വർഷത്തെ നിക്ഷേപ, കരാർ വിവരങ്ങളാണ് കൈമാറുന്നതെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി ഊരാളുങ്കളിന് കത്ത് നല്‍കിയിത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം നടക്കുക.
ദിവസങ്ങൾക്ക് മുൻപ് ഇഡി ഉദ്യോഗസ്‌ഥർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് ഇഡി ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്‌ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇതിന് പിന്നാലെ പരിശോധനയിൽ വിശദീകരണവുമായി സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ രംഗത്ത് എത്തിയിരുന്നു. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് ചെയ്‌തത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്‌തരായി അവര്‍ മടങ്ങിയെന്നുമായിരുന്നു പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
Also Read: ശിവശങ്കറിന്റെ കരാർ വാഗ്‌ദാനം; കൂടുതൽ തെളിവുകളുമായി വിജിലൻസ്