പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ‘സീതാലയം’ പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ് ഇതിനോടകം ആശ്വാസമേകിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 15000ത്തോളം പേർ പദ്ധതിയിലൂടെ പ്രശ്‌ന പരിഹാരം തേടിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.
ഈ കാലയളവിൽ ജില്ലയില്‍ ഹോമിയോപ്പതിയുടെ ജനനി പദ്ധതിയിലൂടെ 31 കുഞ്ഞുങ്ങളാണ് പിറന്നത്. വന്ധ്യതാ ചികിൽസാ രംഗത്തും ഹോമിയോപ്പതി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിൽ 246.39 ലക്ഷം രൂപ ചെലവഴിച്ച് അടിസ്‌ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ള നവീകരണം നടപ്പാക്കിയതായും വ്യക്‌തമാക്കി.
ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവ അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ചിട്ടുണ്ടെന്നും വകുപ്പ് അധികൃതർ പറഞ്ഞു.
കുട്ടികളിലെ പഠന വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ‘സദ്ഗമയ’, ലഹരി വിമുക്‌ത ചികിൽസക്കുള്ള ‘പുനര്‍ജനി’, ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതിനുള്ള ‘ആയുഷ്‌മാന്‍ ഭവ:’, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉള്ള ‘റീച്ച്’ എന്നിവയും നടപ്പാക്കുന്നുണ്ട്. മാത്രവുമല്ല മറ്റ് രോഗങ്ങള്‍ക്കുള്ള പ്രത്യേക ഒപികളും ഉണ്ട്. കൂടാതെ ജില്ലയിലെ 52 ഗവണ്‍മെന്‍റ് ഹോമിയോ ഡിസ്‌പെന്‍സറികള്‍, 28 ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, ജില്ലാ ആശുപത്രി എന്നിവയിലൂടെ നിരവധി രോഗികള്‍ക്ക് ചികിൽസയും നല്‍കി വരുന്നുണ്ട്.
Malabar News: അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി; കര്‍ശന നടപടി