തളിപ്പറമ്പ്: വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യസംഘം നിരവധി അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹ മുന്‍ഗണന/അന്ത്യോദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ് 55ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. 15 അനര്‍ഹ മുന്‍ഗണന കാര്‍ഡുകളും മൂന്ന് അന്ത്യോദയ കാര്‍ഡുകളും ആറ് സബ്‌സിഡി കാര്‍ഡുകളുമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
വ്യാജ സത്യവാങ്മൂലം നല്‍കി അനധികൃതമായി കൈവശപ്പെടുത്തിയ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് ഇവര്‍ പറഞ്ഞു. മാത്രവുമല്ല കാര്‍ഡുടമകളില്‍ നിന്ന് പിഴയും ദുരുപയോഗം ചെയ്‌ത് വാങ്ങിയ സാധനങ്ങളുടെ വിപണിവിലയും ഈടാക്കുമെന്നും ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിലയില്‍ നിയമ നടപടിക്ക് വിധേയരാക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
നിലവില്‍ 50,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെയാണ് അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശംവെച്ച് ഉപയോഗിക്കുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ ഒടുക്കേണ്ടി വരിക. ഈ നിയമം നടപ്പില്‍ വന്നത് മുതല്‍ തളിപ്പറമ്പ് താലൂക്കില്‍ 5,54,111 രൂപയാണ് ഇതുവരെ പിഴയായി ഈടാക്കിയിട്ടുള്ളത്.
അതേസമയം ഇത്തരത്തില്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ച് ഉപയോഗിക്കുന്നവരെ കുറിച്ച് അറിയുന്നവര്‍ വിവരം 04602203128 എന്ന നമ്പറില്‍ താലൂക്ക് സപ്‌ളൈ ഓഫീസിന് കൈമാറണമെന്ന് സപ്‌ളൈ ഓഫീസര്‍ ടിആര്‍ സുരേഷ് അറിയിച്ചു.
Malabar News: പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി