വയനാട് : ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ 40 മില്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയാണ് ഡാമിനുള്ളത്. ഇത് 76.5 ക്യുബിക് മീറ്ററാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ സംഭരണശേഷി വർധിപ്പിക്കുന്നതിനായി 8.12 ഹെക്‌ടർ സ്‌ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ തന്നെ 6.12 ഹെക്‌ടർ സ്‌ഥലത്തിന്റെ തുകയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
സംഭരണശേഷി വർധിപ്പിക്കുന്നതിനായി നെല്ലാറാചാൽ അടക്കമുള്ള മേഖലകളിലാണ് ഇനിയും സ്‌ഥലം ഏറ്റെടുക്കാനുള്ളത്. ഇവ കൂടി പൂർത്തിയായാൽ മാത്രമാണ് ഡാമിൽ കൂടുതൽ വെള്ളം സംഭരിക്കാൻ സാധിക്കുക. കഴിഞ്ഞ വർഷങ്ങളിലെല്ലാം വലിയ തോതിൽ മഴ പെയ്‌തതോടെ ഡാമിലേക്ക് കൂടുതൽ ജലം എത്തിയിരുന്നു. തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിൽ നിന്നും വെള്ളം ഒഴുക്കി കളയുകയാണ് ചെയ്‌തത്. എന്നാൽ സംഭരണശേഷി വർധിപ്പിക്കുന്നതോടെ കൂടുതൽ ജലം സംഭരിക്കാനും അത് വഴി കൃഷിയിടങ്ങളിലേക്കും മറ്റും കൂടുതൽ ജലം എത്തിക്കാനും സാധിക്കും.
കാരാപ്പുഴ ഡാമിനായി സ്‌ഥലം ഏറ്റെടുക്കാനും മറ്റും 6 കോടി രൂപയാണ് ഇത്തവണത്തെ സംസ്‌ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനെ പുറമെ 3.19 കോടി രൂപ കൂടി ആവശ്യപ്പെട്ട് ജലസേചന വകുപ്പ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്‌ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ മാത്രമേ സംഭരണശേഷി വർധിപ്പിക്കുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.
Read also : വടകര സബ് ജയിൽ; സുരക്ഷാ ഭീഷണിയും, അസൗകര്യങ്ങളും തുടരുന്നത് വർഷങ്ങളായി