വടകര : സുരക്ഷാ ഭീഷണിയും അസൗകര്യങ്ങളും കാലങ്ങളായി നേരിടുകയാണ് വടകര സബ് ജയിൽ. കെട്ടിടങ്ങൾ പണിതത് എന്നാണെന്നതിന് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഏകദേശം 180 വർഷത്തെ രേഖകൾ ഈ ജയിലിലുണ്ട്. കാലങ്ങളുടെ പഴക്കമുള്ള ഈ ജയിൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് പോലും കിട്ടാത്ത സാഹചര്യമാണ്. പുതിയ ജയിൽ കെട്ടിടം പണിയാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾക്ക് ഫണ്ട് ലഭിക്കാതിരുന്നത്.
13 പേർക്കുള്ള സെല്ലുകളാണ് വടകര സബ് ജയിലിലുള്ളത്. എന്നാൽ ഇവിടെ 30 ഓളം പ്രതികളാണ് മിക്കവാറും ഉണ്ടാകാറുള്ളത്. കൂടാതെ പഴയ രീതിയിൽ നിന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്ത ജയിലിൽ പഴക്കം ചെന്ന, ബലക്ഷയം സംഭവിച്ച വാതിലുകളുടെ സുരക്ഷ മാത്രമാണുള്ളത്. പോരാത്തതിന് ഗേറ്റും മതിലും ഇല്ലാത്ത ഏക ജയിലും വടകര സബ് ജയിലാണ്.
കാസർകോട് മുതൽ തൃശൂർ വരെയുള്ള ലഹരിമരുന്ന് കേസ് കൈകാര്യം ചെയ്യുന്ന എൻഡിപിഎസ് കോടതി വടകരയിലായതു കൊണ്ട് 60 പ്രതികൾ വരെ എത്തിയ ദിവസമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക അനുമതിയോടെ 30ഓളം പേരെ ജില്ലാ ജയിലിലേക്ക് മാറ്റിയാണ് പരിഹാരം കാണുന്നത്. പോരാത്തതിന് ലഹരിമരുന്ന് കേസുകളിൽ എത്തുന്ന പ്രതികൾ മിക്കവാറും അക്രമ സ്വഭാവം കാണിക്കുന്നവരാകും. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ അവരെ ആശുപത്രികളിൽ കൊണ്ടുപോകാൻ ആകെയുള്ളത് ഒരു ജീപ്പ് മാത്രമാണ്.
ഇനിയും പ്രശ്‌നങ്ങൾ നിരവധിയാണ്. ജനറേറ്റർ ഇല്ലാത്തതിനാൽ തന്നെ വൈദ്യതി നിലച്ചാൽ അതും ജീവനക്കാർക്ക് ഇരട്ടി പ്രയാസമാകും. കൂടാതെ സുരക്ഷക്ക് വേണ്ട തോക്കുകളും ഇവിടെയില്ല. പരിമിതമായ സൗകര്യങ്ങളിലാണ് സൂപ്രണ്ട് ഉൾപ്പടെയുള്ള 15 ജീവനക്കാർ ഇവിടെ കഴിയുന്നത്. പുതിയ ജയിൽ കെട്ടിടം പണിയാൻ അനുമതി ലഭിച്ചിട്ട് വർഷങ്ങളാകുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും തന്നെ ഇതുവരെ പൂർത്തിയായിട്ടില്ല. പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചതിനാൽ തന്നെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് കിട്ടാത്തതും ഉദ്യോഗസ്‌ഥർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്.
Read also : തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി