ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹരജിക്കാരന് നിർദേശം നൽകി. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
വിവേക് നാരായൺ ശർമയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നന്ദിഗ്രാമിലെത്തിയ മമതയ്‌ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ സത്യാവസ്‌ഥ പുറത്തു കൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ ബാനർജിക്ക് പരിക്കേറ്റ സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയ്‌ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണ് എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. എന്നാൽ മമതയ്‌ക്കെതിരെ ആക്രമണം നടന്നിട്ടില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.
Also Read: ‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്‌ത്ര