തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബോധവൽക്കരണ ക്യാംപയിനുകൾ തുടങ്ങാനൊരുങ്ങി സംസ്‌ഥാന സർക്കാർ. വാക്‌സിനേഷൻ ലഭിക്കാത്തതിനാൽ കുട്ടികളിൽ വൈറസ് വ്യാപന സാധ്യത കൂടുതലാണ്. ഈ അപകടം മുൻനിർത്തിയാകും സർക്കാരിന്റെ പ്രചാരണം.
അതേസമയം, ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്‌ചകളുണ്ടാക്കുന്നത് കൊണ്ടാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സംസ്‌ഥാനത്ത് 40 ശതമാനം പേർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയെങ്കിലും ജൂലൈ മാസത്തെ ഏറെ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. പുതിയ ഡെൽറ്റ പ്‌ളസ് വകഭേദത്തെ പ്രതിരോധിക്കാൻ വാക്‌സിന്റെ ഒരു ഡോസ് കൊണ്ട് മാത്രം കഴിയില്ല എന്നതാണ് ഇതിന് കാരണം.
ജനസംഖ്യയുടെ അൻപത് ശതമാനത്തിനെങ്കിലും രണ്ടാം ഡോസ് ലഭിക്കുന്നത് വരെ മൂന്നാം തരംഗത്തെ പ്രതിരോധിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ജനങ്ങൾ ആശങ്ക ഒഴിവാക്കുകയും ചെറിയ ആൾക്കൂട്ടങ്ങൾ രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ, കോവിഡ് നിയന്ത്രണങ്ങൾ ജൂലൈയിൽ കർശനമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
പൊതുസ്‌ഥലങ്ങളിലും കടകളിലും പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ലോക്ക്‌ഡൗൺ കർശനമായി നടപ്പാക്കിയിട്ടും ടിപിആർ പ്രതീക്ഷിച്ച രീതിയിൽ കുറയാത്തത് ഉണ്ടാക്കാനിടയുള്ള പ്രതിസന്ധി നേരത്തെ മുഖ്യമന്ത്രിയും സൂചിപ്പിച്ചിരുന്നു.
തിങ്കളാഴ്‌ച വരെയുള്ള കണക്കനുസരിച്ച് 80 തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് ട്രിപ്പിൾ ലോക്ക്‌ഡൗൺ വ്യാപിപ്പിക്കുകയാണ്. ഒക്‌ടോബറിനും നവംബറിനും ഇടയിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Also Read: പരിധിയിൽ കൂടുതൽ യാത്രക്കാർ ബസുകളിൽ പാടില്ലെന്ന് മുഖ്യമന്ത്രി