എറണാകുളം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി സർക്കാർ അറിഞ്ഞ വിഷയമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി താഴെത്തട്ടിലോ മറ്റോ എടുത്തതാകാം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി വ്യക്‌തമാക്കി.
ശമ്പളത്തെ കുറിച്ച് മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തി പെടുത്തുന്നതല്ല. സ്‌ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തപ്പറ്റി അറിഞ്ഞിട്ടില്ലെന്നും ആന്റണി രാജു വ്യക്‌തമാക്കി. മാർച്ച് 31ന് ആണ് ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ കണ്ടക്‌ടറായ അഖില എസ് നായരെ പാലായിലേക്ക് സ്‌ഥലം മാറ്റിയത്.
ശമ്പള രഹിത സേവനം 41ആം ദിവസം എന്ന ബാഡ്‌ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സർക്കാറിനെയും കെഎസ്ആർടിസിയെയും അപകീർത്തി പെടുത്തുന്നതായിരുന്നു എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. കാൻസർ അതിജീവിത കൂടിയായ അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. വൈക്കത്താണ് അഖിലയുടെ വീട്. വൈക്കം ഡിപ്പോയിൽ തന്നെയാണ് ജോലിയും. എന്നാൽ, പ്രതിഷേധിച്ചത് കാരണം പാലയിലേക്കാണ് സ്‌ഥലം മാറ്റിയത്. 50 കിലോമീറ്റർ ദൂരമുണ്ട് നിലവിൽ അഖിലക്ക് വീട്ടിലെത്താൻ.
Most Read: ട്രെയിനിൽ തീയിട്ട സംഭവം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും