ന്യൂഡെൽഹി: ജനുവരി 2 മുതല്‍ എല്ലാ സംസ്‌ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ഡ്രൈ റണ്ണാണിത്. ആദ്യത്തേത് ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്‌ഥാനങ്ങളിൽ നടന്നിരുന്നു.
ആന്ധ്ര പ്രദേശിലെ കൃഷ്‌ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്. ഇവിടങ്ങളിൽ വിജയകരമായി പൂര്‍ത്തിയാക്കിയതായി വ്യക്‌തമായതിനെ തുടര്‍ന്നാണ് എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റണ്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഓരോ സംസ്‌ഥാനത്തെയും തിരഞ്ഞെടുത്ത സ്‌ഥലങ്ങളിലാണ് കോവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്തുക. സാങ്കേതിക സഹായത്തോടെ കോവിഡ് വാക്‌സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ളോക്ക്-ജില്ല-സംസ്‌ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിവയെല്ലാമാണ് ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നത്.
പുതുവർഷത്തിൽ കോവിഡ് വാക്‌സിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ രാജ്യം ഇരിക്കുമ്പോഴാണ് രാജ്യവ്യാപകമായി ഡ്രൈ റൺ എന്ന പ്രഖ്യാപനം വരുന്നത്. പുതുവർഷത്തിൽ വാക്‌സിൻ എത്തിയേക്കുമെന്ന സൂചന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വിജി സോമനി നൽകിയിരുന്നു. ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.
Also Read: കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി