കണ്ണൂർ: ജില്ലയിലെ വനാതിർത്തികളിൽ വീണ്ടും കാട്ടാനകൾ എത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം, ചാക്കാട് പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനകൾ എത്തിയത്. ചാക്കാട് എത്തിയ രണ്ടു കൊമ്പൻമാർ മണിക്കൂറുകളോളമാണ് ജനങ്ങളെ ഭീതിയിലാക്കിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് വനംവകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
60 അംഗ വനപാലക സംഘവും ആറളം, മുഴക്കുന്ന് പോലീസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആനയെ കാട്ടിലേക്ക് അയച്ചത്. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് നാട്ടുകാർക്കിടയിൽ ഭീതിയുളവാക്കുകയാണ്.
അതേസമയം, രണ്ടു ദിവസം മുൻപ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. പെരിങ്കരിയിലെ ജസ്‌റ്റിനാണ് മരിച്ചത്. പള്ളിയിൽ പ്രാർഥനക്കായി ബൈക്കിൽ പോയ ജസ്‌റ്റിനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. കർണാടക വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനകൾ വീണ്ടും ജനജീവന് ഭീഷണിയായി തുടരുകയാണ്.
Read Also: നിരോധിത ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ; ബൈക്കും കസ്‌റ്റഡിയിൽ