തിരുവനന്തപുരം : സംസ്‌ഥാനത്തെ തീയേറ്ററുകള്‍ അടുത്ത ആഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യക്‌തമാക്കി തീയേറ്റര്‍ ഉടമകള്‍. ഇന്ന് മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങളിലെ അവ്യക്‌തത നീങ്ങിയിട്ട് മാത്രമേ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് നേരത്തെ വ്യക്‌തമാക്കി. ഇതിനെ തുടര്‍ന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ യോഗം ഇന്ന് ചേര്‍ന്നതിനെ തുടര്‍ന്നാണ് അടുത്ത ആഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം എടുത്തത്.
തീയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന് വ്യക്‌തമാക്കിയെങ്കിലും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഉടമകള്‍ വ്യക്‌തമാക്കി. ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതല്ല മറിച്ച് മറ്റ് ആനുകൂല്യങ്ങളാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. കൂടാതെ ഈ ഒരാഴ്‌ചത്തെ ശുചീകരണത്തിന് ശേഷമായിരിക്കും അടുത്ത ആഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഒന്നിടവിട്ട സീറ്റുകളിലായി 50 ശതമാനം ആളുകള്‍ക്ക് മാത്രമേ തീയേറ്ററുകളില്‍ പ്രവേശനം നല്‍കാവൂ. കൂടാതെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 9 മണി വരെ മാത്രമേ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുവദിക്കുകയുള്ളൂ. കോവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്ക് പ്രവേശനം നല്‍കരുതെന്നും, തീയേറ്ററുകള്‍ക്ക് മുന്നില്‍ ആളുകൾ കൂട്ടം കൂടി നിൽക്കാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിർദേശങ്ങളില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : മദ്യവില വര്‍ധിപ്പിക്കാന്‍ ബെവ്‌കോ; സര്‍ക്കാരിന്റെ അനുമതി തേടി