തിരുവനന്തപുരം : നീണ്ട 10 മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിലും നാളെ മുതൽ പ്രദര്‍ശനം ആരംഭിക്കും. സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശമായി സംസ്‌ഥാനത്ത് നാളെ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ തമിഴ് ചിത്രം മാസ്‌റ്റര്‍ ആദ്യ പ്രദര്‍ശനത്തിനായെത്തും. സിനിമ മേഖലയില്‍ വലിയ ആശ്വാസമായി വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും, വിനോദ നികുതിയിലും ഇളവ് നൽകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നാളെ മുതല്‍ തീയേറ്ററുകള്‍ വീണ്ടും സംസ്‌ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
നീണ്ട കാലയളവിലെ അടച്ചിടലിന് ശേഷം നാളെ മുതല്‍ തീയേറ്ററുകള്‍ തുറക്കുന്നതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സംസ്‌ഥാനത്ത് കോവിഡ് പശ്‌ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീയേറ്ററുകള്‍ തുറക്കുന്നത്. അതിന്റെ ഭാഗമായി അണുനശീകരണവും, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സിനിമ പ്രദര്‍ശനം നടത്താനായി മിക്ക തീയേറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് സമയം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ പരമാവധി 3 ഷോകളായിരിക്കും എല്ലാ ദിവസവും ഉണ്ടാകുക. നാളെ മുതല്‍ സിനിമാപ്രദർശനം തുടങ്ങുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്‌ഥാനത്തെ തീയേറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും. വലിപ്പച്ചെറുപ്പമില്ലാതെ സംസ്‌ഥാനത്തെ ഒട്ടുമിക്ക തീയേറ്ററുകളിലും മാസ്‌റ്റര്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യം വച്ചിരിക്കുന്നത്. മാസ്‌റ്ററിന്റെ പിന്നാലെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി റിലീസിന് തയ്യാറായി നില്‍ക്കുന്നത് ഏകദേശം 11 മലയാള ചിത്രങ്ങളാണ്. വിനോദ നികുതിയിലും വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് ലഭിച്ചതോടൊപ്പം വിവിധ ലൈസന്‍സുകള്‍ പുതുക്കാനും തീയേറ്ററുകൾക്ക് സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്.
Read also : ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി