തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പാർട്ടി നിലപാടുകളിലെ കാർക്കശ്യം താനും തുടരുമെന്ന സൂചന നൽകി ഇന്ന് ചുമതലയേറ്റ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ആസ്‌ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇദ്ദേഹം അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നയിച്ചത്.
ഗവര്‍ണര്‍ ഭരണഘടനാ പരമായി പ്രവര്‍ത്തിക്കണം. നിലപാട് ജനാധിപത്യ പരമാകണം. അല്ലാതാകുമ്പോഴാണ് വിമര്‍ശിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ല എ വി ഗോവിന്ദന്‍ പറഞ്ഞു. ആർഎസ്‌എസും ബിജെപിയും കേരളത്തെ ലക്ഷ്യമിടുന്നതായും സിപിഎം സംസ്‌ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
വർഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ് യഥാർഥ വെല്ലുവിളിയെന്നും പാര്‍ട്ടി സെക്രട്ടറിയാകുന്നതില്‍ പ്രത്യേക വെല്ലുവിളിയില്ലെന്നും മന്ത്രിസഭയിലെ മാറ്റം പാർട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും ഇദ്ദേഹം വ്യക്‌തമാക്കി. ചില ഘട്ടങ്ങളിലുണ്ടായ വിഭാഗീയത പരിഹരിച്ച് പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി സ്‌ഥാനം രാജിവയ്‌ക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലവില്‍ എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എംവി ഗോവിന്ദന്‍. മന്ത്രി സ്‌ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് എംവി ഒഴിഞ്ഞ് മാറി. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണന് വിദഗ്‌ധ ചികിൽസ ഉറപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് വ്യക്‌തമാക്കിയ ഗോവിന്ദന്‍ അദ്ദേഹത്തെ ചെന്നെയിലേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് സംസ്‌ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ