തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്‌ത്രീയമായ സമീപനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
‘കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഗുരുതരമാണ്. സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ 40ലേറെയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്ത് സ്‌ഥിതി അതീവ ഗുരുതരമാണ്. 50തിലേറെയാണ് തലസ്‌ഥാനത്തെ ടിപിആർ. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സർക്കാർ നടത്തുന്നത്. എന്നാൽ അതിനർഥം സമ്പൂർണ അടച്ചുപൂട്ടലല്ല’, മന്ത്രി വ്യക്‌തമാക്കി.
കോവിഡ് സാഹചര്യത്തെ ഏറ്റവും ശാസ്‌ത്രീയമായാണ് സർക്കാർ സമീപിക്കുന്നതെന്ന് പറഞ്ഞ മന്ത്രി എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ സംഭവിച്ചത് പോലെ ഓക്‌സിജൻ ലഭ്യതയ്‌ക്ക് ഇതുവരെ പ്രതിസന്ധിയില്ലെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ ജാഗ്രതയും ബോധവൽക്കരണവുമാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേരും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും.
Most Read: സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്