മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്‌ദുള്‍ റഷീദ് (47) മഞ്ചേരി പോലീസിന്റെ പിടിയിൽ. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. നൂറിലധികം മോഷണ കേസുകളില്‍ പ്രതിയാണ്.
അന്വേഷണ സംഘം ദിവസങ്ങളായി റഷീദിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ മഞ്ചേരിയില്‍ നിന്നും സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടതോടെ പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ അഞ്ചിന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ സ്‌കൂട്ടര്‍ മോഷ്‌ടിക്കുകയും, തുടർന്ന് അതില്‍ കറങ്ങി നടന്ന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയും ആയിരുന്നു. പകല്‍ സമയങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുന്ന ഇയാൾ രാത്രി കാലങ്ങളിലാണ് മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ ജൂലൈ ഒന്നാം തീയതിയായിരുന്നു വള്ളുവമ്പ്രത്ത് മോഷണം നടത്തിയത്. പമ്പ് ഓഫിസിന്റെ ഗ്ളാസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന ഇയാൾ പമ്പ് ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച നടത്തിയത്.
അതേസമയം ജനല്‍ വഴി സ്‍ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ കവരുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് വ്യക്‌തമാക്കി. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈല്‍ നമ്പര്‍ മാറ്റുന്നതും പതിവായിരുന്നു. ജില്ലക്കകത്തും പുറത്തുമായി നൂറിലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
Malabar News: കുതിരാൻ തുരങ്കം ഇന്ന് തുറക്കും; വൈകീട്ട് അഞ്ചോടെ വാഹനങ്ങൾ കടത്തിവിടും