പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇത് മൂന്നാം തോല്‍വി. 4-2 എന്ന സ്‌കോറിന് ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം ബ്ളാസ്‌റ്റേഴ്‌സ് നാല് ഗോളുകള്‍ വഴങ്ങുകയായിരുന്നു.
ബെംഗളൂരുവിനായി ക്ളീറ്റൺ സിൽവ (29), ക്രിസ്‌റ്റ്യന്‍ ഒപ്‌സെത് (51), ഡിമാസ് (53), സുനില്‍ ഛേത്രി (65) എന്നിവരാണു ഗോള്‍ നേടിയത്. രാഹുല്‍ പ്രവീണ്‍ (17), വിസെന്റെ ഗോമസ് (61) എന്നിവര്‍ ബ്ളാസ്‌റ്റേഴ്‌സിനായും ലക്ഷ്യം കണ്ടു.
ആദ്യ പകുതിയില്‍ രാഹുല്‍ കെപി (17)യുടെ ഗോളില്‍ ബ്ളാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ക്ളീറ്റൺ സിൽവയിലൂടെ ബെംഗളൂരു സമനില പിടിച്ചു. വിദേശ സ്‌ട്രൈക്കര്‍മാരായ ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മുറെ എന്നിവരെ ഒരുമിച്ച് ഇറക്കിയാണ് ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിട്ടത്.
29ആം മിനിറ്റിലാണ് ബ്ളാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ലാല്‍റുവാത്താരയുടെ ഗുരുതര പിഴലൂടെ ബെംഗളൂരുവിന്റെ സമനില ഗോളിന് വഴിയൊരുങ്ങിയത്. ബോക്‌സിന് അകത്തുനിന്ന് പന്ത് അടിക്കാന്‍ ശ്രമിച്ച ലാല്‍റുവാത്താരയുടെ കാലില്‍നിന്ന് പന്ത് തെന്നിനീങ്ങുകയായിരുന്നു. ബകരി കോനെ ഓടിയെത്തുമ്പോഴേക്കും സില്‍വ പന്ത് പോസ്‌റ്റിലേക്ക് അടിച്ചു കയറ്റിയിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സുനില്‍ ഛേത്രിക്ക് പെനല്‍റ്റി ലഭിച്ചെങ്കിലും ബ്ളാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പന്ത് പിടിച്ചെടുത്തു. 65ആം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ഗോളുകളുടെ എണ്ണം നാലാക്കി. തുടര്‍ന്നുള്ള ബ്ളാസ്‌റ്റേഴ്‌സ് ആക്രമണങ്ങളെല്ലാം പരാജയപ്പെട്ടതോടെ സ്‌കോര്‍ 4-2. സീസണില്‍ ബ്ളാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. പട്ടികയില്‍ ഒന്‍പതാം സ്‌ഥാനത്താണ് ബ്ളാസ്‌റ്റേഴ്‌സ്.
Read also: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി; ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടും