ജിദ്ദ: ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കമായി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി മൂന്നാം ഘട്ടത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊത്തം തീർഥാടകരുടെ എണ്ണം വർധിക്കും.
തീർഥാടനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ രാജ്യത്തിനകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കുമായിരുന്നു ഉംറക്ക് അവസരം നൽകിയിരുന്നത്. മൂന്നാംഘട്ടത്തിൽ ദിവസേന 20,000 പേർക്ക് ഉംറ ചെയ്യാനും 60,000 പേർക്ക് നമസ്‌കരിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്.
കർശന മുൻകരുതലുകൾ പാലിച്ചാണ് മൂന്നാംഘട്ടത്തിലും തീർഥാടകർക്കും നമസ്‌കാരിക്കാനെത്തുന്നവർക്കും ഹറമിലേക്ക് പ്രവേശനം നൽകുക. തീർഥാടകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങൾ ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്.
മൂന്നാം ഘട്ടം ആരംഭിച്ച ഞായറാഴ്‌ച സുബ്ഹി നമസ്‌കാരത്തിന് നിശ്‌ചിത എണ്ണമനുസരിച്ചാണ് തീർഥാടകരെയും നമസ്‌കാരത്തിനെത്തിയവരെയും ഹറമിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. നിരവധി പേരാണ് ഹറമിൽ സുബ്ഹി നമസ്‌കാരത്തിൽ പങ്കെടുത്തത്.
Read also: ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്