ഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം പോലെ മൂന്നാം തരംഗവും ഗുരുതരമായിരിക്കും.
നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറയ്‌ക്കാമെന്നും റിപ്പോര്‍ട് മുന്നറിയിപ്പ് നല്‍കുന്നു. വേണ്ടത്ര മുന്‍കരുതല്‍ നടത്തിയാല്‍ മൂന്നാം തരംഗത്തില്‍ മരണസംഖ്യ 40000 ആയി കുറക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണം. നിലവില്‍ 12.3 ശതമാനമാണ് സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. 3.27 ശതമാനമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ ഗുരുതരമായ കോവിഡ് വ്യാപനം 98 ദിവസമാണ് നീണ്ടുനിന്നത്. അവിടെ രണ്ടാം തരംഗം 108 ദിവസം വരെ നീണ്ടു. രണ്ടാം തരംഗത്തേക്കാള്‍ 1.8 ശതമാനമാണ് മൂന്നാം തരംഗത്തിലുണ്ടായ രോഗവ്യാപനം.
അതേസമയം ഇന്ത്യയില്‍ രണ്ടാം തരംഗത്തില്‍ പ്രതിദിന കേസുകളുടെ എണ്ണം 4.14 ലക്ഷം വരെ എത്തിയിരുന്നു. മെയ് മാസത്തിൽ 90.3 ലക്ഷം കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. എന്നാല്‍, മെയ് മൂന്നാം വാരത്തോടെ കേസുകള്‍ കുറഞ്ഞുവന്നു. ഇപ്പോള്‍ പ്രതിദിന കേസുകളുടെ എണ്ണം ഒന്നരലക്ഷത്തില്‍ താഴെയായി. ഏപ്രിലില്‍ 69.4 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണസംഖ്യയും രണ്ടാം തരംഗത്തില്‍ വര്‍ധിച്ചു. 1.7 ലക്ഷം ആളുകളാണ് രണ്ടാം തരംഗത്തില്‍ മരിച്ചത്.
Also Read: ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തണം; റെഡ് ക്രോസ് മേധാവി