ഗാസ: ഇസ്രയേലിനും പലസ്‌തീനും ഇടയിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനായി രാഷ്‌ട്രീയ തലത്തിലുള്ള ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർഥിച്ച് റെഡ് ക്രോസ് മേധാവി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്) റോബർട്ട് മർഡിനി.
ഗാസ മുനമ്പിൽ കഴിഞ്ഞ മാസം നടന്ന ആക്രമങ്ങൾ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്‌നപരിഹാരം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാലുവർഷത്തിനിടെ ഗാസയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ റോബർട്ട് മർഡിനി ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽ നേരിട്ട് ചെന്ന് സ്‌ഥിതിഗതികൾ വിലയിരുത്തി.
‘ഇവിടെ സമാധാനപരമായി കഴിയുകയായിരുന്ന സ്‌ത്രീകൾ, കുട്ടികൾ, സാധാരണക്കാർ ഒക്കെയും അനുഭവിച്ച വേദനകളെ കുറിച്ച് കേൾക്കുന്നത് തികച്ചും ഹൃദയഭേദകമാണ്’ അദ്ദേഹം അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇസ്രയേൽ വ്യോമാക്രമണത്തിൽ 253 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ മെഡിക്കൽ അധികൃതർ അറിയിച്ചു. പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. മേഖലയിലെ സംഘർഷാവസ്‌ഥ ഒഴിവാക്കാനുള്ള ഇടപെടലുകളിൽ സ്വതന്ത്രമായി ഇരുപക്ഷത്തിനും സഹായകരമായ രീതിയിൽ ഇടപെടുമെന്നും മർഡിനി പറഞ്ഞു.
Read Also: കോവിഡ്; രാജ്യത്ത് മെയ് മാസത്തിൽ മാത്രം തൊഴിൽ നഷ്‌ടമായത് ഒന്നരക്കോടി പേർക്ക്