ന്യൂഡെൽഹി: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡെല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണത്തിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. ഒരാള്‍ക്ക് ഇഷ്‌ടപ്പെടാത്ത എല്ലാത്തിന്റെയും പര്യായമായി ‘ജിഹാദ്’ ഉപയോഗിക്കുന്ന പ്രവണത അതിരുവിടുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.
ഇപ്പോള്‍ ഡെൽഹി സർവകലാശാലയിലെ ഒരു അധ്യാപകന്‍ അസംബന്ധമായി മാര്‍ക്ക് ജിഹാദിനെ വിമര്‍ശിച്ച് ശ്രദ്ധ നേടി. യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡമായി മാര്‍ക്കിനെ അമിതമായി ആശ്രയിക്കുന്നത് എപ്പോഴും താൻ അപലപിച്ചിട്ടുണ്ട്, എന്നാല്‍ ഈ ആരോപണം പരിഹാസ്യമാണ്; തരൂര്‍ പറഞ്ഞു. ഇത്തരം കേരള വിരുദ്ധ പ്രവണതകൾ ഉടന്‍ അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മാര്‍ക്ക് ജിഹാദാണ് ഇതിന് പിന്നിലെന്നുമായിരുന്നു രാകേഷ് പാണ്ഡെയുടെ വിവാദ പ്രസ്‌താവന. നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ രാകേഷ് കുമാര്‍ പാണ്ഡെ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് കേരളത്തിനും മലയാളികള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
Read Also: ഇങ്ങനെയാണോ കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യേണ്ടത്? യുപി സർക്കാരിനോട് സുപ്രീം കോടതി