മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരെയുള്ള ‘ഹരിത’യുടെ പരാതിയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി ഷാഫി ചാലിയം. ഹരിത മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുത്തിട്ടും ഇനിയും മുസ്‌ലിം ലീഗിനെ ആക്രമിക്കുന്നത് ആരായാലും അവരെ പാർടി വിരുദ്ധരായി കാണേണ്ടി വരുമെന്ന് ഷാഫി ചാലിയം പറഞ്ഞു. ഹരിതക്ക് പുറമെ എംഎസ്എഫ് ജില്ലാ, സംസ്‌ഥാന കമ്മറ്റികളില്‍ വിദ്യാർഥിനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും സ്‌ത്രീപക്ഷ തീരുമാനങ്ങളായല്ലേ സമൂഹം കാണേണ്ടതെന്നും ഷാഫി ചോദിച്ചു.
ആരോപണവിധേയർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായില്ലെന്ന കുറ്റമാണ് പലരും ആരോപിക്കുന്നത്. അച്ചടക്ക നടപടി എന്നാല്‍ പുറത്താക്കല്‍ മാത്രമാണെന്ന ചിലരുടെ ധാരണ വിവരമില്ലായ്‌മയാണ്. ശാസിക്കല്‍, മാപ്പ് പറയിപ്പിക്കല്‍, കീഴ് ഘടകങ്ങളിലേക്ക് തരം താഴ്‌ത്തൽ ഇവയൊക്കെ അച്ചടക്ക നടപടികള്‍ തന്നെയാണ്. ഇതില്‍ മുകളില്‍ പറഞ്ഞ രണ്ട് നടപടികളാണ് നവാസിനെതിരെ ലീഗ് സ്വീകരിച്ചത്. നവാസിന്റെ ഖേദം പറയല്‍ മതിയായ ഖേദപ്രകടനം ആയില്ല എന്നാക്ഷേപമുണ്ടെങ്കില്‍ പാർടി അതും ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതയെ മരവിപ്പിച്ച പാർടി തീരുമാനം തെറ്റായിപ്പോയി എന്ന് വിലപിച്ചവര്‍ എന്ത് കൊണ്ടാണ് ആ നിലപാട് തിരുത്തിയ പാർടി നിലപാടിനെ അഭിനന്ദിക്കാത്തത് എന്നും ഷാഫി ചാലിയം ചോദിച്ചു.
പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ മുസ്‌ലിം ലീഗ് എടുത്ത തീരുമാനം അംഗീകരിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും നേരത്തെ പറഞ്ഞിരുന്നു. ഹരിത നേതാക്കൾക്ക് എതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ ഖേദപ്രകടനം നടത്തിയിരുന്നു. ‘ഹരിത’ നേതാക്കള്‍ക്ക് എതിരെയുള്ള പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും ‘എങ്കിലും’ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും ആയിരുന്നു എംഎസ്എഫ് നേതാക്കൾ പറഞ്ഞത്. മുസ്‌ലിം ലീഗ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് എംഎസ്എഫ് നേതാക്കൾ ഖേദപ്രകടനം നടത്തിയത് അറിയിച്ചത്.
എന്നാൽ, മുസ്‌ലിം ലീഗിന്റെ നടപടിയിൽ തൃപ്‌തരല്ലെന്നാണ് ഹരിത നേതാക്കൾ പറയുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു. “പുറത്ത് വന്നത് പാര്‍ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍ ഇതുവരെ പരാതി പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടും ഇല്ല,”- എന്നായിരുന്നു ഫാത്തിമ പറഞ്ഞത്.
Most Read: കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമത് എത്തിച്ചതാണ് സർക്കാരിന്റെ ഭരണനേട്ടം; കെ സുധാകരന്‍