ധാക്ക: ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജ ആഘോഷങ്ങൾക്കും എതിരെ ആക്രമണം നടത്തുന്നവർക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് ബംഗ്‌ളാദേശ് സർക്കാർ. മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രമായ ബംഗ്‌ളാദേശ് ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. വിഷയത്തിൽ ഇന്ത്യയടക്കം ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഷേഖ് ഹസീന നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്.
ദുർഗാപൂജ ആഘോഷങ്ങൾക്കിടെ നാല് ക്ഷേത്രങ്ങൾ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗ്‌ളാദേശിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് 22 ജില്ലകളിൽ അർധസൈനിക വിഭാഗങ്ങളെ പ്രധാനമന്ത്രി വിന്യസിച്ചു. അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്‌ളാദേശിനോട് ആവശ്യപ്പെട്ടിരുന്നു.
സംഭവം വിശദമായി അന്വേഷിക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും ഷേഖ് ഹസീന പറഞ്ഞു. ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നത് പ്രസക്‌തമല്ല. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കും. ഇത് സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതിക വിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തിൽ പങ്കാളികൾ ആയവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ദുർഗാപൂജ ആശംസകൾ അറിയിച്ച ശേഷം ബംഗ്‌ളാദേശ് പ്രധാനമന്ത്രി പറഞ്ഞു.
Also Read: ‘കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം’; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ