കണ്ണൂർ: തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രാഥമിക പ്രതിപട്ടികയിൽ അഞ്ച് പേർ. പ്രധാനപ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന.
അതേസമയം സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. ബോംബ് നിർമിച്ചത് ചേലോറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണെന്നാണ് അറസ്‌റ്റിലായ പ്രതിയുടെ മൊഴി. ഏച്ചൂർ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്‌ച രാത്രി 9.40ഓടെയാണ് മിഥുനും അറസ്‌റ്റിലായ പ്രതി അക്ഷയും ചേർന്ന് താഴെ ചൊവ്വയിലെ പടക്ക വിൽപന ശാലയിലെത്തി സ്‌ഫോടന സാമഗ്രികൾ വാങ്ങിയത്. തുടർന്ന് ചേലോറയിലെ മാലിന്യ നിർമാർജന കേന്ദ്രത്തിൽവെച്ച് ബോംബ് നിർമിച്ചതായും പോലീസ് പറയുന്നു. ബോംബ് നിര്‍മാണത്തില്‍ കൊല്ലപ്പെട്ട ജിഷ്‌ണുവും ഇവർക്കൊപ്പം ഉണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.
സംഘത്തിൽ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഒരാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കേസിലെ പ്രധാന പ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം സ്‌ഫോടനത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന നാല് പേരെ ഇന്ന് പോലീസ് കസ്‌റ്റഡിയിലെടുത്തേക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകും.
Most Read: തുടരന്വേഷണം തടയണമെന്ന ആവശ്യം; ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ