കൊച്ചി: എൻഐഎ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് ശേഷവും ജയിലിൽ ഭീഷണി ഉണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ് സരിത്ത് കുമാർ. പരാതിയിൽ എറണാകുളം എസിജെഎം കോടതിയും സരിത്തിന്റെ മൊഴിയെടുത്തു.
എൻഐഎ കോടതിയിൽ നൽകിയ മൊഴിയിൽ കൂടുതലായി എന്തെങ്കിലും അറിയിക്കാനുണ്ടോയെന്ന് എസിജെഎം കോടതി ആരാഞ്ഞപ്പോഴാഴാണ് മറ്റ് ചില പരാതികൾ കൂടി ബോധിപ്പിക്കാനുണ്ടെന്ന് സരിത്ത് അറിയിച്ചത്.
തുടർന്ന് ഉച്ചക്ക് ശേഷം ജഡ്‌ജിയുടെ ചേംബറിൽ വിളിച്ചുവരുത്തിയാണ് സരിത്തിന് പറയാനുള്ളത് കോടതി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊച്ചി എൻഐഎ കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷവും പരാതി നൽകിയതിന്റെ പേരിൽ പൂജപ്പുര സെൻട്രൽ ജയിലിൽ സരിത്തിന് ഭീഷണി ഉണ്ടായതായാണ് വിവരം. പരാതിയിൽ വാദം കേട്ട കൊച്ചി എൻഐഎ കോടതി വെള്ളിയാഴ്‌ച വിധി പറയും.
സ്വർണക്കടത്ത് കേസിൽ ബിജെപി-കോൺഗ്രസ് നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ തനിക്ക് ശാരീരിക- മാനസിക പീഡനങ്ങളുണ്ടെന്ന് സരിത്ത് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജയിലിൽ കാണാനെത്തിയ അമ്മയോടും സഹോദരിയോടുമാണ് സരിത്ത് ഇക്കാര്യം അറിയിച്ചത്.
തുടർന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ എൻഐഎ കോടതിയെ സമീപിച്ചത്. സരിത്തിന് ഭീഷണി ഉണ്ടാകരുതെന്നും എല്ലാ തരത്തിലുമുള്ള സുരക്ഷയും ഒരുക്കണമെന്നും ജയിൽ ഡിജിപിയോട് കോടതി നിർദ്ദേശിച്ചിരുന്നു.
Most Read: ‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി