ഡെൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇപ്പോഴത്തെ ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. സർക്കാർ നൽകിയ മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്ന സ്‌ഥിതിക്ക് സർക്കാർ ഉത്തരവ് റദ്ദാക്കുന്നില്ല, നേരത്തെ ഈ ഹരജി വന്നിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നു എന്നും വ്യക്‌തമാക്കിക്കൊണ്ട് ഹരജി കോടതി തീർപ്പാക്കി.
ജസ്‌റ്റിസ് റോഹിംഗൺ നരിമാൻ, ജസ്‌റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തേറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന കേരളത്തിൽ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്‌താണ് സുപ്രീം കോടതിയിൽ ഹരജി എത്തിയത്.
ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പുകൾ തള്ളി രാഷ്‌ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നൽകിയ ഇളവുകൾ, ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഡെൽഹി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹരജി നൽകിയത്.
Must Read: പെഗാസസ് വിവാദം: പാർലമെന്റിൽ പ്രതിപക്ഷ ബഹളം; ലോക്‌സഭ രണ്ട് മണിവരെ നിർത്തിവെച്ചു