പാലക്കാട്: ഷോളയൂർ സിഐ വിനോദ് കൃഷ്‌ണനെ വകവരുത്തുമെന്ന് അറിയിച്ച് ഭീഷണിക്കത്ത്. ഇന്ന് രാവിലെയാണ് കത്ത് പോലീസ് സ്‌റ്റേഷനിൽ കിട്ടിയത്. പേരോ മേൽവിലാസമോ വ്യക്‌തമാക്കിയിരുന്നില്ല. കോഴിക്കോട്ടെ ഒരു പോസ്‌റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന വിവരം മാത്രമാണ് അറിയാനായത്.
മനുഷ്യ വിസർജ്യമടങ്ങിയ കവറിലാണ് കത്ത് അയച്ചിരുന്നത്. സാധാരണക്കാർക്ക് നേരെ നീതി പൂർവമായ നടപടിയെടുത്തില്ലെങ്കിൽ കൊല്ലുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിന്റെ ഉള്ളടക്കം. ആദിവാസികൾക്ക് എതിരായ അക്രമം അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്‌ച അടിപിടിക്കേസിൽ വട്ടലക്കി ഊരിലെ ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹി വിഎസ് മുരുകൻ, പിതാവ് ചെറിയ മൂപ്പൻ എന്നിവരെ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്‌റ്റ് ചെയ്‌തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സിഐക്കെതിരെ ഗുരുതരമായ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നു. വിവിധ ആദിവാസി സംഘടനകളും ഇദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാകാം ഭീഷണിക്കത്ത് എന്നാണ് വിലയിരുത്തൽ. ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: സൂചിയില്ലാ വാക്‌സിൻ; സൈകോവ്- ഡി അടുത്ത മാസം വിപണിയിൽ