കണ്ണൂർ: വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ ചെറുപുഴ സിഐയെ സ്‌ഥലം മാറ്റി. എംപി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബെറ്റാലിയനിലേക്ക് സ്‌ഥലം മാറ്റിയത്. ചെറുപുഴയിലെ വഴിയോര കച്ചവടക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി.
നവംബർ 22 ഞായറാഴ്‌ച 3 മണിയോടെയായിരുന്നു സംഭവം. ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്നത് ചോദ്യം ചെയ്‌ത വ്യാപാരികൾ പോലീസിനെ സമീപിക്കുകയും കച്ചവടക്കാരെ ഒഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് സ്‌ഥലത്തെത്തിയ സിഐയും സംഘവും കച്ചവടക്കാർക്ക് നേരെ തട്ടിക്കയറി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിനീഷ് കുമാർ സിനിമാ സ്‌റ്റൈലിൽ വണ്ടിയിൽ നിന്നിറങ്ങി കച്ചവടക്കാരെ വിരട്ടി. ദേഹത്ത് കൈവെച്ച് സംസാരിക്കരുതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞതിനെ തുടർന്നായിരുന്നു അസഭ്യ വർഷം.
കച്ചവടക്കാരിലൊരാൾ സിഐയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എല്ലാവരെയും പാഠം പഠിപ്പിക്കുമെന്ന സിഐയുടെ ഭീഷണിയും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. റോഡ് സൈഡിൽ കച്ചവടം നടത്തിയവർക്ക് പിഴ ചുമത്തിയ പോലീസ് സംഘം എല്ലാവരെയും അവിടെനിന്ന് ഒഴിപ്പിച്ചു.
തുടർന്ന്, തെരുവ് കച്ചവടക്കാരോട് അപമര്യാദയായി പെരുമാറിയ സിഐക്കെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അന്വേഷണം പ്രഖ്യാപിക്കുകയും ഡിഐജിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് വിനീഷ് കുമാറിനെ സ്‌ഥലം മാറ്റിയത്.