കല്‍പ്പറ്റ: തിരുനെല്ലിയിൽ കാട്ടിൽ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. മലമാനിന്റെ എണ്‍പത് കിലോ ഇറച്ചിയും വേട്ടയ്‌ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ തുടങ്ങിയവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ദ്വാരക എകെ ഹൗസ് മുസ്‌തഫ (45), സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ പടിക്കത്തൊടി പിഎം ഷഫീര്‍ (30), തരുവണ കൊടക്കാട് അബ്‌ദുള്‍സാലിം (37) എന്നിവരെയാണ് വനം വകുപ്പ് അറസ്‌റ്റ് ചെയ്‌തത്. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും പിടിച്ചെടുത്തവയില്‍ ഉൾപ്പെടുന്നു. സംഘം വനത്തിനുള്ളില്‍ കടന്നതായി വനം ഉദ്യോഗസ്‌ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഓടി രക്ഷപ്പെടുന്നതിനിടയില്‍ രണ്ട് പേരെ അവിടെ വെച്ച് തന്നെ പിടികൂടി. രക്ഷപ്പെട്ട ഒരാളെ അരണപ്പാറയില്‍ നിന്ന് പിന്നീടാണ് പിടികൂടിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയതിന്റെ പശ്‌ചാത്തലത്തില്‍ വനത്തിനുള്ളില്‍ പരിശോധന കുറഞ്ഞത് സംഘം മുതലെടുക്കുക ആയിരുന്നു. തുടര്‍ന്നും പരിശോധന ശക്‌തമാക്കുമെന്ന് വനംവകുപ്പ് വ്യക്‌തമാക്കി.
Malabar News: കോവിഡ്; സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കി കണ്ണൂർ കോർപറേഷൻ