എറണാകുളം: തൃക്കാക്കര മണ്ഡലം വോട്ടെടുപ്പ് ചൂടിലേക്ക് കടന്നു. ആദ്യ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ 11.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 9.24 ശതമാനം പുരുഷൻമാരും 7.23 ശതമാനം സ്‌ത്രീകളുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.
ഇടതുമുന്നണിക്ക് അനുകൂലമാകും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്‌മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനം ഉയരുമെന്നും ജോ ജോസഫ് പറഞ്ഞു. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകൾ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിൽ ആണെന്നാണ് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് പ്രതികരിക്കുന്നത്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസം. മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്‌തിയും ഊർജവുമെന്ന് ഉമ തോമസ് പറഞ്ഞു. പള്ളിയിലും അമ്പലത്തിലും എത്തി പ്രാർഥിച്ചതിന് ശേഷം യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് അടുത്തുള്ള പാലാരിവട്ടം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എൻഡിഎക്ക് വേണ്ടി താനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിഎ സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ പ്രതികരിച്ചത്. പിണറായി വിജയന്റെയും വിഡി സതീശന്റെയും വാട്ടർലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു.
ഏഴ് മണി മുതൽ തന്നെ എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 239 ബൂത്തുകളാണ് ആകെയുള്ളത്. ഇതിൽ 5 എണ്ണം മാതൃകാ ബൂത്തുകളാണ്. കൂടാതെ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും സജ്‌ജമാക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്‌ഥരെയാണ് എല്ലാ ബൂത്തുകളിലുമായി നിയോഗിച്ചിട്ടുള്ളത്. മണ്ഡലത്തിൽ ആകെ 1,96,805 വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുക.
Most Read: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു