എറണാകുളം: കഴിഞ്ഞ ഒരു മാസത്തോളം നീണ്ട ശക്‌തമായ പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് നടക്കുക. കൂടാതെ രാവിലെ 6 മണി മുതൽ മോക് പോളിംഗ് ആരംഭിക്കുകയും ചെയ്‌തു.
മണ്ഡലത്തിൽ കള്ളവോട്ട് തടയുന്നതിന് ആവശ്യമായ നടപടികൾ ഇതിനോടകം സ്വീകരിച്ചതായി ജില്ലാ കളക്‌ടർ ജാഫർ മാലിക് വ്യക്‌തമാക്കി. 239 ബൂത്തുകളാണ് ആകെയുള്ളത്. ഇതിൽ 5 എണ്ണം മാതൃകാ ബൂത്തുകളാണ്. കൂടാതെ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും സജ്‌ജമാക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്‌ഥരെയാണ് എല്ലാ ബൂത്തുകളിലുമായി നിയോഗിച്ചിട്ടുള്ളത്.
മണ്ഡലത്തിൽ ആകെ 1,96,805 വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുക. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വെള്ളിയാഴ്‌ചയാണ് സംസ്‌ഥാനം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വിധിയറിയുക.
Read also: ബലാൽസംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിച്ചേക്കും