തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്‌ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം.
8 ചെറുപൂരങ്ങളാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരു ആനയെ മാത്രം എഴുന്നള്ളിക്കാമെന്ന തീരുമാനത്തോട് യോജിക്കുകയായിരുന്നു. ഇതിനിടെ പൂരത്തിന് രാത്രി കര്‍ഫ്യൂ ഇളവ് നൽകിയേക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണ പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് പൂരം. വാദ്യക്കാർ, സംഘാടകർ, പാപ്പാൻമാർ, മാധ്യമപ്രവർത്തകർ, പോലീസുകാർ എന്നിവർക്ക് മാത്രമാണ് പൂരത്തിൽ പങ്കെടുക്കാൻ അനുമതി. ഇവർക്കെല്ലാം ആർടിപിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. പൊതുജനങ്ങൾ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ പോലീസ് ഉടൻ തയാറാക്കും.
Read also: സംസ്‌ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും