തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ശക്‌തമായ ഇടിയും മിന്നലും മൂലം 4 പേർ മരണപ്പെട്ടതായി റിപ്പോർട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്‌ച വരെ ഇത്തരത്തിൽ ശക്‌തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും, ആളുകൾ ജാഗ്രത കൈവിടരുതെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഉച്ചക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നൽ രൂക്ഷമാകാൻ സാധ്യതയുള്ളത്. എന്നാൽ ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നുണ്ട്. മലയോര മേഖലകളിലാണ് ഇടിമിന്നൽ സജീവമാകാൻ സാധ്യത. ഇത്തരം ഇടിമിന്നലുകൾ കൂടുതൽ അപകടകാരികളാണ്. ഇതിലൂടെ വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരങ്ങൾക്കും വലിയ നാശനഷ്‌ടം സംഭവിക്കാൻ സാധ്യതുണ്ട്.
നിലവിൽ സംസ്‌ഥാന സവിശേഷ ദുരന്തമായി ഇടിമിന്നലിനെ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ ദൃശ്യമല്ലാത്തതിനാൽ തന്നെ മുൻകരുതൽ എടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ പാടില്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. ഇടിമിന്നൽ ഏൽക്കുന്ന സാഹചര്യങ്ങളിൽ പൊള്ളൽ ഏൽക്കാനോ, കാഴ്‌ച ശക്‌തി, കേൾവി ശക്‌തി എന്നിവ നഷ്‌ടമാകാനോ, ഹൃദയാഘാതം സംഭവിക്കാനോ സാധ്യതയുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ മിന്നലാഘാതം ഉണ്ടായാൽ അയാൾക്ക് പ്രഥമ ശുശ്രൂഷ നൽകി ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : അട്ടപ്പാടിയിൽ നവജാത ശിശുമരിച്ചു