വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള തിരച്ചിൽ നിർത്തിയേക്കും. ഒമ്പത് ദിവസമായി വളർത്തുമൃഗങ്ങളെയൊന്നും കടുവ പിടിച്ചിട്ടില്ല. കൂടാതെ, കാട് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും ക്യാമറകളിൽ ഫോട്ടോ പതിയാത്തതിന്റെ പശ്‌ചാത്തലത്തിലുമാണ് തിരച്ചിൽ നിർത്തുന്നതിനെ കുറിച്ച് വനംവകുപ്പ് ആലോചന തുടങ്ങിയത്.
ഇന്ന് ജില്ലാ കളക്‌ടർ വിളിച്ചുചേർക്കുന്ന വനം, റവന്യൂ വകുപ്പ്, പോലീസ് ഉന്നതതല യോഗത്തിലാണ് തിരച്ചിൽ നിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സ്വീകരിക്കുക. ശനി, ഞായർ ദിവസങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. കൈതക്കൊല്ലി, നരിമാന്തിക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് രണ്ട് ദിവസം തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ 28 ദിവസമായി കുറുക്കൻ മൂലയിലും സമീപ പ്രദേശങ്ങളിലും കടുവ ഭീതി പരത്തിയിരുന്നു. 28 ദിവസത്തിനിടെ 17 വളർത്തു മൃഗങ്ങളെയും കടുവ കൊന്നുതിന്നിരുന്നു. ഇതോടെ 18 ദിവസമായി കടുവയെ പിടികൂടാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു വനംവകുപ്പ്. എന്നാൽ, കാടിളക്കി തിരച്ചിൽ നടത്തിയിട്ടും കടുവ കാണാമറയത്ത് തന്നെ തുടരുകയാണ്.
Most Read: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ