ന്യൂഡെൽഹി: ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുകയാണ് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) പാർട്ടി. ബംഗാളിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ഒവൈസിയുടെ പാർട്ടി വെല്ലുവിളിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ ന്യൂനപക്ഷ പിന്തുണ ലഭിച്ചുകൊണ്ടിരുന്നത് 2011ൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തി അധികാരം നേടിയ മമതയുടെ തൃണമൂൽ കോൺഗ്രസിനാണ്. സംസ്‌ഥാനത്തെ ന്യൂനപക്ഷ വോട്ടുകളുടെ ഏക ഗുണഭോക്‌താക്കളും തൃണമൂൽ കോൺഗ്രസ് ആയിരുന്നു. എന്നാൽ, ഒവൈസിയുടെ പാർട്ടി സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നതോടെ സ്‌ഥിതി മാറിമറിയുമെന്നാണ് പ്രമുഖ മുസ്‌ലിം നേതാക്കളുടെ അഭിപ്രായം.
അതേസമയം ഒവൈസിയുടെ സാന്നിദ്ധ്യം പാർട്ടിയെ ദോഷകരമായി ബാധിക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മുസ്‌ലീങ്ങളിൽ ഒവൈസിയുടെ സ്വാധീനം ഹിന്ദി, ഉറുദു ഭാഷ സംസാരിക്കുന്ന വിഭാഗങ്ങളിൽ മാത്രമാണെന്ന് തൃണമൂൽ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇത് സംസ്‌ഥാനത്തെ ആകെ മുസ്‌ലിം വോട്ടർമാരിൽ വെറും 6 ശതമാനം മാത്രമാണെന്നും തൃണമൂൽ കോൺഗ്രസ് കണക്കാക്കുന്നു
കശ്‌മീരിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്‌ലിം വോട്ടർമാരുള്ളത് പശ്‌ചിമ ബംഗാളിലാണ്. ഇവിടുത്തെ വോട്ടർമാരിൽ 30 ശതമാനവും മുസ്‌ലീങ്ങളാണ്. 294 നിയമസഭാ സീറ്റുകളിൽ 100 മുതൽ 110 സീറ്റുകളിലെങ്കിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമായേക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ഒവൈസിയുടെ വരവോടെ ബംഗാളിലെ സ്‌ഥിതിഗതികൾ മാറുമെന്നാണ് വിലയിരുത്തൽ.
നേരത്തെ ബിഹാറിലെ സീമഞ്ചൽ മേഖലയിലെ 20 മണ്ഡലങ്ങളിൽ സ്വാധീനമുണ്ടാക്കിയ എഐഎംഐഎം അഞ്ചിടത്ത് വിജയിക്കുകയും 1.24 ശതമാനം വോട്ട് നേടുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചത്.
Also Read: ബോളിവുഡിലെ മയക്കുമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു