മൂവാറ്റുപുഴ: പരാതിക്കാരനോടും പ്രതിയോടും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്ഐ വികെ എല്‍ദോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍. റിമാൻഡിലായ പ്രതിക്ക് എസ്ഐ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് സസ്‌പെൻഡ് ചെയ്യാന്‍ തീരുമാനിച്ചത്.
അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന വാളകം സ്വദേശിയായ യുവാവ് മൂന്നാഴ്‌ച മുമ്പ് മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ചത് ഗ്രേഡ് എസ്ഐ ആയ വികെ എല്‍ദോസാണ്. കേസില്‍ ഒരു പ്രതി അറസ്‌റ്റിലായെങ്കിലും പിന്നിടോന്നും നടന്നില്ല. ഇതോടെയാണ് പരാതിക്കാരന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി.
താന്‍ കൊടുത്തതിനെക്കാല്‍ കൂടുതല്‍ തുക പിടിയിലായ വൈക്കം സ്വദേശി അനൂപ് നല്‍കിയതിനാല്‍ ഒതുക്കി തീര്‍ക്കാന്‍ വികെ എല്‍ദോസ് ശ്രമിക്കുന്നുവെന്നും പരാതിപ്പെട്ടിരുന്നു. ഇതേകുറിച്ച് നടത്തിയ അന്വേഷണത്തിലാണ് എല്‍ദോസ് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ബോധ്യമായത്. പിടിയിലായ പ്രതിക്ക് എസ്ഐ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിരുന്നു.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി