അമ്പലവയൽ: ക്രിസ്‌തുമസ്, പുതുവൽസര ആഘോഷങ്ങൾക്കായി ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. റിസോർട്ടുകൾ, വില്ലകൾ, ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. വീട്ടിലെ മടുപ്പുകളിൽ നിന്ന് പുറത്ത് കടന്ന് വയനാട്ടിലെ മഞ്ഞും തണുപ്പും ആസ്വദിക്കുന്നതിനോടൊപ്പം പുതുവൽസരം കൂടെ ആഘോഷിക്കാനാണ് സഞ്ചാരികൾ എത്തുന്നത്.
കോവിഡ് പ്രതിസന്ധി കാരണം കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലരും സ്‌ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കി. റിസോർട്ടുകളിലും വില്ലകളിലും താമസിക്കാനാണ് ആളുകൾക്ക് കൂടുതൽ താൽപര്യം. ചുരുക്കം ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം തുറന്നതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് റിസോർട്ടുകളും ടൂറിസം കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.
ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ആശങ്കയും നിലനിൽക്കുന്നുണ്ട്. ക്രിസ്‌തുമസ് അവധി ആയതിനാൽ ഇനിയുള്ള ദിവസങ്ങളിലും സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് കരുതുന്നത്. സംസ്‌ഥാനത്തിന് അകത്ത് നിന്നുള്ള സഞ്ചാരികളാണ് ഇത്തവണ കൂടുതലായി എത്തുന്നത്. മുമ്പ് അയൽ സംസ്‌ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ജില്ലയിലേക്ക് ആളുകൾ എത്തിയിരുന്നു.
കാരാപ്പുഴ മെഗാ ടൂറിസം ഗാർഡൻ ഡിസംബർ 28 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാണ് പ്രവർത്തനം. അതേസമയം, നിലവിൽ വളരെ കുറച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാത്രമേ ഇനി ജില്ലയിൽ തുറക്കാനുള്ളൂ. ബാക്കിയുള്ള എല്ലാ കേന്ദ്രങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലായി.