ന്യൂഡെൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഷിംല അതിർത്തിയിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഹിമാചൽ പ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
ഇളവുകൾ നൽകികൊണ്ട് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയതോടെ സംസ്‌ഥാന അതിര്‍ത്തിയായ പര്‍വാണുവില്‍ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ചൂട് കൂടിയതോടെയാണ് ഷിംലയിലേക്ക് നിലവിൽ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കാൻ കാരണമായത്.
സംസ്‌ഥാനത്ത് നിലവിൽ നിരോധനാജ്‌ഞ പിൻവലിച്ചിരുന്നു. കൂടാതെ സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് ആർടിപിസിആർ ഫലം വേണ്ടെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതോടെയാണ് സഞ്ചാരികൾ വലിയ രീതിയിൽ ഷിംലയിലേക്ക് പ്രവേശിക്കാൻ ഇടയായത്. അതേസമയം കോവിഡ് ഇ-പാസ് ഉള്ള ആളുകൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ പോലീസ് അനുമതി നൽകുന്നത്.
Read also : ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു