കണ്ണൂർ: ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെയാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.
ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കിയതിന് പിന്നാലെ ഇവരെ പോളിങ് ബൂത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ശശിയുടെ നില ഗുരുതരമാണ്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആറളം പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും പഞ്ചായത്തില്‍ തുല്യ കക്ഷിനിലയാണ്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
സംസ്‌ഥാനത്തെ ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലയിലെ ഒരു ബ്ളോക്ക് പഞ്ചായത്ത് വാർഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നു.
Most Read: അട്ടപ്പാടിയില്‍ ഊരുമൂപ്പനെ പോലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം