കൊൽക്കത്ത: മമത ബാനര്‍ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി മാറിയെന്ന് ബിജെപിയിൽ ചേക്കേറിയ മുൻ നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന് ശേഷം തന്റെ റോള്‍ എന്തായിരിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമതയുടെയും കളി അവസാനിച്ചു. നന്ദിഗ്രാമില്‍ മമതയെ വന്‍ ഭൂരിപക്ഷത്തില്‍ തറപറ്റിക്കുമെന്നും സുവേന്ദു അവകാശപ്പെട്ടു.
നന്ദിഗ്രാമിൽ മമതയ്‌ക്ക് എതിരെയാണ് സുവേന്ദു അധികാരി ബിജെപിക്ക് വേണ്ടി മൽസരിച്ചത്. മമതയെ സുവേന്ദു വീഴ്‌ത്തുമെന്ന് തന്നെയാണ് വോട്ടെടുപ്പിന് ശേഷം ബിജെപി നടത്തിയ സര്‍വേയുടെ വിലയിരുത്തല്‍.
നന്ദിഗ്രാമിന്റെ വിധിയെഴുത്ത് കഴിഞ്ഞതോടെ ബിജെപിയുടെ താര പ്രചാരകരിൽ ഒരാളായി ബംഗാളിന്റെ തലങ്ങും വിലങ്ങും നിറയുകയാണ് സുവേന്ദു അധികാരി. പൂര്‍ബ മേദിനിപ്പുര്‍ ഉള്‍പ്പെടുന്ന മേഖലയിലെ അഞ്ചു ജില്ലകളിലെ രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് അധികാരി കുടുംബമാണ്.
അധികാരി കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തിൽ എത്തിയതാണ് ഇക്കുറി പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയത്.
Also Read: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; മുർഷിദാബാദിൽ നിന്നും 14 ബോംബുകൾ കണ്ടെത്തി