ന്യൂഡെല്‍ഹി: തൃണമൂൽ എംപിമാരുടെ ധര്‍ണയ്‌ക്ക് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്‌ചക്ക് അനുമതി. വൈകീട്ട് നാലു മണിക്ക് അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്‌ച നടത്താനാണ് എംപിമാർക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയോടെയാണ് തൃണമൂല്‍ എംപിമാര്‍ ഡെൽഹിയിൽ ധർണ നടത്തിയത്.
ത്രിപുരയിലെ ബിജെപി സർക്കാരിന്റെ കീഴിൽ തൃണമൂൽ പ്രവര്‍ത്തകര്‍ സ്‌ഥിരമായി ആക്രമിക്കപ്പടുന്ന സാഹചര്യത്തില്‍ അമിത് ഷായെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എംപിമാര്‍ അനുമതി തേടിയിരുന്നു. ഡെറിക് ഒബ്രിയാന്‍, സുഖേന്ദു ശേഖര്‍ റോയ്, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, ഡോല സെന്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു ധർണ.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാളി സിനിമ താരവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഈസ്‌റ്റ് അഗര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് തൃണമൂൽ പ്രവർത്തകരുടെ ആരോപണം. അതേസമയം ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് ദേബിന്റെ പരിപാടി തടസപ്പെടുത്തിയതിനാണ് സയോണിയെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ബിജെപി വാദം.
Read also: കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി