തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കടുത്ത നിയന്ത്രണങ്ങളായിരിക്കും ഇന്ന് അർധരാത്രി മുതൽ ഈ ജില്ലകളിൽ നടപ്പാക്കുക.
നാല് ജില്ലകളുടെയും അതിർത്തികൾ പൂർണമായും അടയ്‌ക്കും. 10,000 പോലീസുകാരെയാണ് ഈ ജില്ലകളിൽ നിയോഗിക്കുന്നത്. വിശദമായ അടച്ചിടൽ മാർഗരേഖ ജില്ലാ കളക്‌ടർ പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങൾ സർക്കാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അടച്ചിടുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമേ തുറക്കൂ.
മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക, അനാവശ്യമായി പുറത്തിറങ്ങുക തുടങ്ങിയ നിയന്ത്രണ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകും. മെഡിക്കൽ സ്‌റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും. വീട്ടുജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും പോലീസ് പാസുമായി യാത്ര ചെയ്യാം.
പ്ളംബർമാർ ഇലക്‌ട്രീഷ്യൻമാർ എന്നിവർക്കും പാസുമായി അത്യാവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ബാങ്കുകളുടെ പ്രവർത്തനം ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായിരിക്കും. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക. ബേക്കറി, പലവ്യജ്‌ഞന കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും തുറക്കുക. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും പോകുന്ന യാത്രക്കാരെ തടയില്ല.
Also Read: കേരളത്തിലേക്ക് ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനെത്തി