വയനാട്: ജില്ലയിൽ ആറ് തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, വെങ്ങപ്പള്ളി,തരിയോട്, മൂപ്പൈനാട് മേഖലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വന്നത്. പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ഇന്നലെ രാത്രി 10 മുതൽ ഓഗസ്‌റ്റ് നാലിന് രാത്രി 10 വരെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ സി വിഭാഗത്തിൽ 13 തദ്ദേശ സ്‌ഥാപനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. എ വിഭാഗത്തിൽ ഒരു തദ്ദേശ സ്‌ഥാപനങ്ങൾ പോലും ഉൾപ്പെട്ടിട്ടില്ല.
ഡി വിഭാഗത്തിൽ സർക്കാർ-സ്വാകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവ തുറക്കാൻ അനുമതിയില്ല. സി,ഡി വിഭാഗങ്ങളിൽ പൊതുഗതാഗതവും അനുവദിക്കില്ല. പരീക്ഷകൾ, ആവശ്യമേഖലയിലെ ജോലികൾ എന്നിവക്കായി പോകുന്നവർക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എ,ബി കാറ്റഗറിയിലുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവക്ക് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചും സി വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരെ വെച്ചും പ്രവർത്തിക്കാം.
ജില്ലയിൽ ഇന്നലെ 685 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1195 പേർ പുതുതായി നിരീക്ഷണത്തിലുണ്ട്. 4900 സാമ്പിളുകൾ പുതുതായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
Read Also: പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി