ന്യൂഡെൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പത്രിക പുറത്തിറക്കുക. മുഖ്യമന്ത്രി മാണിക് സാഹ, ത്രിപുര ബിജെപി അധ്യക്ഷൻ രാജിബ് ഭട്ടാചാർജി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സംസ്‌ഥാനത്തെ വികസനത്തിന് വലിയ വാഗ്‌ദാനങ്ങൾ ആയിരിക്കും ബിജെപി പ്രകടന പത്രികയിലൂടെ ഉന്നയിക്കുക.
അതേസമയം, സിപിഎം പ്രചാരണത്തിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിൽ എത്തി. വൈകിട്ട് ഉദയ്‌പൂരിൽ നടക്കുന്ന റാലിയിൽ യെച്ചൂരി പങ്കെടുക്കും. ഫെബ്രുവരി 16ന് ആണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്. 60 അംഗ സഭയിൽ 36 സീറ്റുകളാണ് നിലവിൽ എൻഡിഎയ്‌ക്കുള്ളത്. സിപിഎമ്മിന് 14ഉം കോൺഗ്രസിന് ഒരംഗവുമാണ് നിലവിലുള്ളത്.
അതേസമയം, ത്രിപുരയിൽ വരാനിരിക്കുന്നത് ബിജെപി സുനാമിയെന്നാണ് മുഖ്യമന്ത്രി മാണിക് സാഹ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിൽ 50ൽ അധികം സീറ്റുകൾ ലഭിക്കും. വർഷങ്ങളായുള്ള സിപിഎം-കോൺഗ്രസ് രഹസ്യബന്ധം ഇപ്പോൾ പരസ്യമായെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതിനിടെ, ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം.
ബിജെപി നേതാക്കൾ ഹെലികോപ്റ്ററുകളിൽ പണം കടത്തുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നേതാക്കളുടെ ഹെലികോപ്‌റ്ററുകളും വാഹനങ്ങളും പരിശോധിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു. ബിജെപി അനുകൂല ഏജൻസികളെ പോളിങ് ബൂത്തുകളിൽ വീഡിയോ ഗ്രാഫർമാരായി നിയമിച്ചിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നുണ്ട്.
അതിനിടെ, പരമ്പരാഗത രീതി മാറ്റിവെച്ചു ത്രിപുരയിൽ കോൺഗ്രെസും സിപിഎമ്മും ഒന്നിച്ചിറങ്ങുമ്പോൾ പ്രചാരണം ശക്‌തമാക്കിയിരിക്കുകയാണ് ബിജെപി. ഭരണത്തുടർച്ചക്കായി തിരിച്ചടികൾ മുന്നിൽക്കണ്ട് പതിവില്ലാത്തവിധം ഇത്തവണ ഉന്നത നേതാക്കളുമായാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയ നേതാക്കൾ കഴിഞ്ഞ ദിവസം ത്രിപുരയിൽ പ്രചാരണത്തിനിറങ്ങി.
ഈ മാസം 11 മുതൽ 13 വരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്‌ഥാനത്ത് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വിവരം. 2018ൽ ബിജെപി അധികാരത്തിൽ വന്ന ശേഷം സംസ്‌ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറിയതായി, പ്രചാരണ റാലിക്കിടെ രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. പാവപ്പെട്ടവരുടെ രക്ഷകനെന്ന് സ്വയം അവകാശപ്പെട്ടിട്ടിരുന്ന സിപിഎം, പാവപ്പെട്ട ജനങ്ങളെ വർഷങ്ങളോളം ചൂഷണം ചെയ്‌തവരാണെന്നും അവർക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.
Most Read: സ്‌ത്രീത്വത്തെ അപമാനിച്ചു; ഉണ്ണി മുകുന്ദനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയിൽ