വാഷിംഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു.
ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നു ട്രംപ് പറഞ്ഞു. “ഞാൻ പ്രതീക്ഷിക്കുന്നില്ല, പക്ഷെ അവർ (ചൈന) തീർച്ചയായും അതിലേക്കാണ് പോകുന്നത്. പലരും മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ ശക്തമായിട്ടാണ് അവർ കാര്യങ്ങൾ കൊണ്ടുപോകുന്നത്,”- ട്രംപ് പറഞ്ഞു.
അതേസമയം, ചൈനീസ് പ്രതിരോധ മന്ത്രി ഗെൻ വെയ് ഫെങ്‌ഘെയുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ മേൽ കുറ്റം ആരോപിച്ചുകൊണ്ടായിരുന്നു ചൈനയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്. ലഡാക്കിലെ സമീപകാല സംഭവങ്ങളുടെ ഉത്തരവാദിത്തം പൂർണമായും ഇന്ത്യയുടേതാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അതിർത്തിയിലെ പ്രശ്‌നം ഇരുരാജ്യങ്ങളും ഇരു സൈനികരും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തോട് ചൈനീസ് പ്രതിരോധമന്ത്രി പറഞ്ഞു.
എന്നാൽ, നേരത്തേയുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്നാഥ് സിംഗ് ആവർത്തിച്ചു. രാജ്നാഥ് സിംഗിനൊപ്പം ഡിഫൻസ് സെക്രട്ടറി അജയ് കുമാർ, ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, റഷ്യയിലെ ഇന്ത്യൻ അംബാസഡർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.