ന്യൂഡെൽഹി: ഇരട്ട ഭൂകമ്പത്തിൽ ദുരന്തം വിതച്ച തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡോക്‌ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്‌തുക്കളും തുർക്കിയിലേക്ക് അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യമായ നടപടി എടുക്കാൻ തീരുമാനിച്ചത്. 100 പേർ വീതമുള്ള എൻഡിആർഎഫ് സംഘത്തെയും വിദഗ്‌ധ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെയുമാണ് അയക്കുന്നത്. ഡോക്‌ടർമാർക്കൊപ്പം മെഡിക്കൽ സംഘവും മരുന്നുകളും ഉണ്ടാവും. തുർക്കിയിലെ ഇന്ത്യൻ എംബസികൾ വഴിയായിരിക്കും ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യുന്നത്.
12 മണിക്കൂറിനിടെ രണ്ടു ഭൂകമ്പങ്ങളാണ് തുർക്കിയിൽ ദുരന്തം വിതച്ചത്. തുർക്കിയിലും അയൽ രാജ്യമായ സിറിയയുടെ വടക്കൻ ഭാഗത്തുമാണ് ഇന്ന് രാവിലെ ഭൂകമ്പം ഉണ്ടായത്. തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് ഇടെയാണ് വൈകുന്നേരം രണ്ടാമതും ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു. നൂറുകണക്കിന് ആളുകൾ കെട്ടിടാവശിഷ്‌ടങ്ങളിലും മറ്റുമായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്. റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുലർച്ചെ 4.15ന് ഉണ്ടായത്.
ഇരു രാജ്യങ്ങളിലും വൻ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. തുർക്കിയിലെ ഏഴ് പ്രവിശ്യകളിലായി 912 പേർ മരിച്ചതായും 5383 പേർക്ക് പരിക്കേറ്റതായും തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാൻ അറിയിച്ചു. സിറിയയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 320 മരണമാണ് റിപ്പോർട് ചെയ്‌തത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. രണ്ടാം ചലനത്തിന് റിക്‌ടർ സ്‌കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയാണ് രണ്ടാം ചലനം ഉണ്ടായത്. ഇതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.
Most Read: ഇന്ധന സെസ്; നിയമസഭയിൽ പ്രതിഷേധം- 4 എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു