മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക കാരണങ്ങളാണെന്ന് പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി വിഷ്‌ണു മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്‌ണുവും അടുത്ത പരിചയക്കാരായിരുന്നു.
സുജിതയുടെ ആഭരണം കവരാൻ കൂടിയാണ് കൊലപാതകം നടത്തിയതെന്നാണ് വിഷ്‌ണുവിന്റെ മൊഴി. സുജിതയെ കാണാതാകുന്നതിന് മുമ്പേ വിഷ്‌ണു പഞ്ചായത്തിലെ ജോലി ഉപേക്ഷിച്ചിരുന്നതായും പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് വിഷ്‌ണു. ഈ മാസം 11ന് കാണാതായ സുജിതക്കായി അന്വേഷണം നടക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിഷ്‌ണു ഫേസ്ബുക്കിലൂടെ തുടർച്ചയായി പങ്കുവെച്ചിരുന്നു.
ഇതിനിടെയാണ്, സംശയത്തിന്റെ മുന വിഷ്‌ണുവിലേക്ക് തിരിഞ്ഞത്. കാണാതാവുന്നതിന് തൊട്ടു മുൻപ് സുജിതയുടെ ഫോണിൽ എത്തിയ അവസാന കോൾ വിഷ്‌ണുവിന്റേത് ആയിരുന്നു. ശേഷം ഫോൺ സ്വിച്ച് ഓഫായി. പിന്നീട് വിഷ്‌ണുവിന്റെ ഫോണിൽ നിന്നും കുറെ നേരത്തേക്ക് മറ്റു കോളുകളൊന്നും പോയിരുന്നില്ല. ഇത്തരം സൂചനകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിഷ്‌ണു കസ്‌റ്റഡിയിലായതും പിന്നാലെ അറസ്‌റ്റ് ചെയ്‌തതും.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്‌ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്‌റ്റഡിയിലാണ്. പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരൻമാരായ വൈശാഖ്, വിവേക്, ഇവരുടെ സുഹൃത്ത് ഷിഹാൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്. സുജിതയെ കാണാതായ 11ന് തന്നെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. അതിനിടെ, സുജിതയുടേതെന്ന് കരുതുന്ന മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിദഗ്‌ധർ ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
Most Read| കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന്