എറണാകുളം: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സികെ ദീപു(38) ആണ് മരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ദീപു ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ ലൈറ്റ് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ആന്തരിക രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിന്റെ വിരോധം കൊണ്ട് ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്.
സംഭവത്തെ തുടർന്ന് ഇതുവരെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്‌റ്റിലായത്.
Read also: ‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദിയാണ് ഞാൻ’; കെജ്‌രിവാൾ