ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഭീഷണിക്ക് വഴങ്ങി ട്വിറ്റർ. ഐടി മന്ത്രാലയം നിർദ്ദേശിച്ച ട്വിറ്റർ അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കി തുടങ്ങി. മന്ത്രാലയം നിർദ്ദേശിച്ച 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതുവരെ ട്വിറ്റർ അസാധുവാക്കി. ട്വിറ്റർ ഉപയോഗിച്ച് കേന്ദ്ര സർക്കാരിന് എതിരായി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെ ഐടി മന്ത്രാലയം നിലപാട് കടുപ്പിച്ചിരുന്നു.
മോദി സർക്കാർ കർഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്നർഥം വരുന്ന മോദി പ്ളാനിങ് ഫാർമേഴ്സ് ജീനോസൈഡ് എന്ന ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്ത അക്കൗണ്ടുകൾക്ക് എതിരെയാണ് നടപടി. ഐടി മന്ത്രാലയം ചൂണ്ടികാട്ടിയ 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതിനോടകം ട്വിറ്റർ പൂട്ടിക്കഴിഞ്ഞു.
ഐടി നിയമത്തിലെ 63 എ (3) വകുപ്പ് പ്രകാരം ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ വഴങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിരെ 7 വർഷ തടവ് അടക്കം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കുന്നതിൽ നിന്ന് രക്ഷപെടാനുള്ള ശ്രമമാണ് ട്വിറ്റർ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
പാക്ക് പിന്തുണയോടെ ഖലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അക്കൗണ്ടുകളും ട്വിറ്റർ പൂട്ടിതുടങ്ങി. ഇക്കാര്യത്തിലും ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം നോട്ടീസ് നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്ന ട്വിറ്ററിന്റെ നടപടിയെ തുടർന്നാണ് അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കാൻ തുടങ്ങിയത്.
Read also: കെ സുരേന്ദ്രന്റെ വിജയ് യാത്ര; യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും